Saturday, April 2, 2016

അവലോകനം












ആദ്യ ദിവസത്തെ നമ്മുടെ സൂപ്പര്‍ സീരീസ്‌ പ്രോഗ്രാം അവസാനിക്കുമ്പോള്‍ തുടക്കം ഗംഭീരം ആയതില്‍ നമുക്ക് സന്തോഷിക്കാം.
അക്ഷരജ്വാല ടീം അതിഥിയായി പ്രശസ്ത എഴുത്തുകാരി കെപി സുധീരയെ നമുക്ക് മുന്‍പില്‍ എത്തിച്ചു.താളിയോലയുടെ ഒന്നാം പിറന്നാള്‍ ഉദ്ഘാടനം ചെയ്തതും Kp Sudheera മാം ആയിരുന്നു.ഏറെ നന്ദി തിരക്കുകള്‍ക്ക്ഇടയിലും വിലപെട്ട സമയം താളിയോലക്കായി നീക്കിവെച്ചതില്‍
ടീം പ്രണവം ഗെയിം ഷോ തകര്‍ത്തു. Diya യും Nisha യും Binduവും കൂടി ദിവസം മുഴുവന്‍ പ്രോഗ്രാമിനെലൈവ് ആക്കി നിര്‍ത്തി.
നീലത്താമരയുടെ ടീം ചോയ്സ് പോസ്റ്റുകള്‍ എല്ലാം മികച്ചു നിന്നു. Asha Mathewഎഴുതിയ അമ്പിളിമാമനെ കുറിച്ചുള്ള ലേഖനവും Akhil Sasidharan എഴുതിയ പക്ഷികളും സംസാരിക്കും എന്ന ലേഖനവും മികച്ചു നിന്നു. Sulochana Vavullipathy എഴുതിയ പ്ലെയ്ജെറി സം ലേഖനം ഏറെ അവസരോചിതമായിരുന്നു.
ശങ്കൊലി ടീമിനായി Sudha Puthil എഴുതിയ നേപ്പാള്‍ യാത്രാവിവരണം ഏറെ ഹൃദ്യമായി. Sudha Puthil തന്നെ എഴുതിയ രണ്ടാമൂഴം പുസ്തക നിരൂപണവും ഏറെ മികച്ചു നിന്നു.ശ്രീതി സുജയുടെ കഥ അരികിലേക്കു മനസ്സു സൂക്ഷിച്ചവരും മനോഹരമായി.
സനല്‍കുമാര്‍ ശശിധരന് ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം നേടികൊടുത്ത ഒഴിവുദിവസത്തെ കളി എന്ന ചലച്ചിത്രത്തെ കുറിച്ച് Ramkumar Menon എഴുതിയ നിരൂപണത്തിന് സംവിധായകന്‍ നേരിട്ടെത്തി കയ്യൊപ്പ് ചാര്തിയപ്പോള്‍ അതും താളിയോലക്ക് മറ്റൊരു സുവര്‍ണ്ണ നിമിഷം.രാമൻ നമ്പിയത്ത്‌ നെകുറിച്ച് Ansar Valiyaveetil എഴുതിയ ലേഖനം നല്ലൊരു ഒര്മാകുരിപ്പ് ആയി,ഗാന ഗന്ധര്‍വനെ ചലച്ചിത്രലോകത്ത് എത്തിച്ച മഹാനെ കുറിച്ചുള്ള അനുസ്മരണം.
കൂണ്‍ കൃഷിയെ കുറിച്ച് ടീം സൂര്യകാന്തിക്കായി Vijaya Mohan എഴുതിയ കുറിപ്പ് ഏറെ വിജ്ഞാനപ്രദം ആയിരുന്നു.കൃഷി രീതികളെകുറിച്ച് Chithira Vijay എഴുതിയ കുറിപ്പും വിഷം ഇല്ലാത്ത പച്ചക്കറികളെകുറിച്ച് Ajeesh Vs എഴുതിയ ലേഖനവും മികച്ചു നിന്നു.
ഇന്നത്തെപ്രോഗ്രാംവിജയമാക്കിയ എല്ലാ ടീമിനും അഭിനന്ദനങ്ങള്‍.നാളത്തെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

**********************************************************************************************************************************

സൂപ്പര്‍ സീരീസ്‌ രണ്ടാം ദിനവും അതി ഗംഭീരമായി.
ടീം നീലത്താമര പ്രശസ്ത സംവിധായകന്‍ Arun Shekhar നെ നമുക്ക് മുന്‍പില്‍ അതിഥിയായി എത്തിച്ചു.നന്ദി അരുണ്‍,
ടീം ശങ്കൊലിക്കായി Pratheesh Subramanian നും Praveen Chandran Cheruvalliyil നും അവതരിപ്പിച്ച ഗെയിം ഷോയും അടിപൊളിയായി
സാഹിതീയത്തില്‍ ടീം ശിശിരതിനായി Padmashree Nair അവതരിപ്പിച്ച "പാടാൻ വൈകിയ താരാട്ട് കഥയും "പുത്രസൂക്തം പുസ്തക നിരൂപണവും രചനാ മികവുകൊണ്ട്ശ്രദ്ധേയമായി. Rajasekhar Menon മനോഹരമായ സുവര്‍ണക്ഷേത്ര യാത്രാവിവരണം നമുക്കായി അവതരിപ്പിച്ചു.
ടീം സൂര്യകാന്തിക്കായി Bindhu Benny എഴുതിയ എന്ന് സ്വന്തം മൊയ്ദീന്‍ ചലച്ചിത്ര നിരൂപണം മികച്ചതായി. Ramesh Valiyil ദേശാടനക്കിളികരയാറില എന്ന പദ്മരാജന്‍ ചിത്രത്തിന് വ്യതസ്തമായ ഒരു നിരൂപണം ഒരുക്കി.
കാര്ഷികലോകം എന്ന നമ്മുടെ സെഗ്മെന്റ് ഏറ്റവും അന്വര്തമായ നിമിഷങ്ങളില്‍ഒന്നായിരുന്നു Sajimon Sajimon C G സ്വന്തം കൃഷിയിടാതെ അവതരിപ്പിച്ചത്. Sreedevi Vijayan ജൈവ കാര്‍ഷിക മേഘലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി വരുന്ന തീര്‍ഥഫൌന്ടെഷനെ പരിചയപ്പെടുത്തി. V P Geetha Babu പൂക്കൃഷിയെ കുറിച്ച് കൂടുതല്‍ വിജ്ഞാന പ്രദമായലേഖനം എഴുതി.
ടീം ചോയ്സ് എപ്പോഴും ഹിറ്റ്‌ ആവുന്നത് ടീം തേടുന്നവ്യതസ്തതകള്‍ കൊണ്ടാണ്.Bindu Das അവതരിപ്പിച്ച പ്രണവം വോട്ടു വണ്ടി ഏറെ ശ്രദ്ധേയമായി.Ravikumar Ambadi വള്ളങ്ങളെ കുറിച്ചും Saga ടീച്ചര്‍ പരീക്ഷാ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് എഴുതിയ ലേഖനവും ഏറെ ഇഷ്ടം.
നാളത്തെ പ്രോഗ്രാമുകള്‍ക്കായി കാത്തിരിക്കുന്നു.

*****************************************************************************************************************************

മൂന്നാം ദിവസവും നമ്മുടെ സൂപ്പര്‍ സീരീസ്‌ വിഭവസമൃദ്ധം ആയിരുന്നു.
പ്രണവം ടീം പ്രശസ്ത സിനിമാതാരം Irshad Ali യെ നമുക്ക് മുന്‍പില്‍ അതിഥിയായി എത്തി.നന്ദി സാര്‍
ടീം ശിശിരത്തിന്റെ ഗെയിം ഷോ അതി ഗംഭീരമായി . അവതാരകര്‍ ആയRamkumar Menon Rajasekhar Menon Venu Gopal എന്നിവരുടെ മികച്ച അവതരണം ആണ് പരിപാടിയെ ഇത്രയും വിജയകരം ആക്കിയത്.
സൂര്യകാന്തിക്കായി Manu Sreenilayam എഴുതിയ യാത്രാവിവരണം അതി മനോഹരം. Sarga Roy എഴുതിയ അനുഭവകഥ ഹൃദയസ്പര്‍ശിയായി. Rajesh Vrഎഴുതിയ ചിദംബര സ്മരണ പുസ്തക നിരൂപണം ഏറെ മികവുറ്റതായിരുന്നു.
അക്ഷരജ്വാലക്കായി Deepa Ajay രജി കുറുവത്ത് Deepnadas Deepnaഎന്നിവര്‍ എഴുതിയ സിനിമാ നിരൂപണങ്ങളും മികച്ച നിലവാരം പുലര്‍ത്തി.
കാര്‍ഷിക ലോകത്തില്‍ ടീം നീലത്താമര Sulochana Vavullipathy Anju S Janardanan Remya Krishna എന്നിവര്‍ മൂന്ന് മികച്ച ലേഖനങ്ങള്‍ നമുക്ക് സമ്മാനിച്ചു.
ടീം ചോയ്സ് സെഗ്മെന്റില്‍ ടീം ശങ്കൊലി മൂന്നു വിഷയങ്ങളില്‍ മൂന്ന് നല്ല ലേഖനങ്ങള്‍ അവതരിപ്പിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് Suresh Puthenvilayil കൂടിയാട്ടത്തെ കുറിച്ച് Sudha Puthil മുളയരിയുടെ പ്രാധാന്യത്തെക്കുറിച്ച് Sandhya S. മൂന്നും മികച്ചു നിന്നു.
ഇനി നാളത്തെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കാം.

**************************************************************************************************************************

നാലാം ദിനവുംനമ്മുടെ പ്രോഗ്രാമുകള്‍ ഗംഭീരമായി
ടീം ശങ്കോലി പിന്നണി ഗായകന്‍ Ravi Shankar നെ അതിഥിയായി എത്തിച്ചു.നല്ലൊരു സംവാദം.നന്ദി ശ്രീ Ravi Shankar
സൂര്യകാന്തിയുടെ ഗെയിംഷോ തകര്‍ത്തു. Rajesh Vr Albert Antonyഅഭിനന്ദനങ്ങള്‍
ടീം ചോയ്സ് മൂന്നു വ്യത്യസ്ത ലേഖനങ്ങളുമായി ശിശിരം,,ഹോളിയെകുറിച്ച് Ansar Valiyaveetil ജലമാനേജ്മെന്റ് എന്ത്? എങ്ങനെ? എന്ന മികച്ചലേഖനവുമായിVenu GopalRajasekhar Menon എഴുതിയ കാന്സര്‍ ചികിത്സിച്ചു മാറ്റാം – വൈദ്യശാസ്ത്രത്തില്‍ പുതിയ വഴിത്തിരിവ് എല്ലാവരും തീര്ച്ചയായും വായിക്കണം .
അക്ഷര ജ്വാല സാഹിതീയത്തില്‍ അവതരിപ്പിച്ച Sreedevi Vijayan എഴുതിയ കഥ വേനല്‍മരങ്ങള്‍ V P Geetha Babu എഴുതിയ യാത്രാവിവരണം ഡാര്‍ജീലിങ് കുന്നുകളിലെ മാസ്മരിക ലോകം, Rathi Sivadas എഴുതിയ പുസ്തക നിരൂപണം എല്ലാം ഏറെഹൃദ്യമായി
നീലത്താമരക്കായി Anju S Janardanan എഴുതിയ അനാർക്കലി, അമീബSulochana Vavullipathy എഴുതിയ പ്രാഞ്ചിയേട്ടൻ & ഡി സൈന്റ്റ്‌ സിനിമാ നിരൂപണങ്ങളും മികച്ചതായിരുന്നു .
കര്‍ഷിക ലോകം സെഗ്മെന്റ് പ്രണവം ടീം ഏറെ ആകര്‍ഷകമാക്കി. Diya Hassan സ്വന്തം കൃഷി തോട്ടം വീഡിയോയോട് കൂടിഅവതരിപ്പിച്ചു. Rani Kaladhar അമ്മുമ്മയുടെ കൃഷിരീതികളെ ഓര്‍ത്തെടുത്തു . Bindu Dasഅവതരിപ്പിച്ച ജൈവ കൃഷിയെകുറിച്ചുള്ള പോസ്റ്റില്‍ കൃഷി ഓഫീസര്‍ കൂടിയായMehrunnisa Pm നമ്മുടെസംശയങ്ങള്‍ക്ക് മറുപടിനല്‍കി .നന്ദി മാം താളിയോലക്കായി കുറച്ചുസമയം മാറ്റിവെച്ചതില്‍

****************************************************************************************************************************

അഞ്ചാം ദിനവും നമ്മുടെ പ്രോഗ്രാമുകള്‍ മികവോടെ തുടര്‍ന്നു.
ടീം ശിശിരം പ്രശസ്ത സംവിധായകന്‍ Sanal Kumar Sasidharan നെ അതിഥിയായി എത്തിച്ചു.നന്ദി സാര്‍ തിരക്കിനിടയിലും ഞങ്ങള്‍ക്ക് ഒപ്പം എത്തിയതിന്.
ടീം അക്ഷര ജ്വാല യുടെ ഗെയിം ഷോ അടിപൊളി. രജി കുറുവത്ത് , Krishna Sugandhi രണ്ടാളും നന്നായി അവതരിപ്പിച്ചു.
സിനിമായാനം മൂന്ന് പോസ്ടുകളുമായി ടീം പ്രണവം. Ravikumar Ambadi Jacob Thomas Subhash Das എന്നിവരുടെ മൂന്ന് പോസ്റ്റുകളും മികച്ചു നിന്നു.
നീലത്താമരക്കായി Akhil Sasidharan എഴുതിയ കഥ കനൽ വഴികൾ,Sulochana Vavullipathy യുടെ സൈലന്റ്വാല്ലി യാത്രാവിവരണം, Asha Mathewഎഴുതിയ പുസ്തക നിരൂപണം കാൻസർ വാർഡിലെ ചിരി എല്ലാം മികച്ചു നിന്നു.
സൂര്യകാന്തിയുടെ ടീം ചോയ്സ് പോസ്റ്റുകള്‍ മൂന്നും മികച്ചു നിന്നു. Sarga Royഎഴുതിയ ചിന്തകളും ജീവിതവും Ajeesh Vs എഴുതിയ മുതിർന്ന പൗരൻമാരുടെ സംരക്ഷണ നിയമവും ലോക് അദാലത്തുകളും Bindhu Benny എഴുതിയ വൃദ്ധസദനങ്ങൾ ചില യാഥാർത്യങ്ങൾ എന്നിവ.
കാര്‍ഷിക ലോകത്തില്‍ ശങ്കൊലി നമുക്ക് മൂന്നു മികച്ച പൊസ്റ്റുകള്‍ സമ്മാനിച്ചു.തങ്കു റെജി Sini Manohar എന്നിവര്‍ ചേര്‍ന്ന് എഴുതിയ കാര്‍ഷികരീതികള്‍ ഒപ്പം തങ്കു റെജിയുടെ കൃഷി തോട്ടവും. Sini Manohar എഴുതിയ തേനീച്ച കൃഷിയെപറ്റിയുള്ള ലേഖനവും Sandhya S എഴുതിയ ചുരയ്ക്കയെ പറ്റിയുള്ളലേഖനവും വിജ്ഞാനപ്രദമായിരുന്നു.

******************************************************************************************************************************

അങ്ങനെ നമ്മുടെ സൂപ്പര്‍ സീരീസ്‌ ആദ്യ ഘട്ടം അവസാനിച്ചു.മികവുറ്റ പോസ്റ്റുകളുടെ സംവാദങ്ങളുടെ, കളിചിരികളുടെ ഒരു വാരം,അതി പ്രശസ്തരായ അതിഥികളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ഒരു വാരം.
ആറാമത്തെ ദിവസമായ ഇന്നു സൂര്യകാന്തി ടീം അതിഥിയായി പ്രശസ്ത കാഥികന്‍V VJose Kallada യെ എത്തിച്ചു. നന്ദി സാര്‍.
നീലത്താമരക്കായി Akhil Sasidharan Asha Mathew Remya Krishna Jayaraj Photoelite എന്നിവര്‍ അവതരിപ്പിച്ച ഗെയിം ഷോ അടിപൊളിയായി.
സിനിമായനത്തില്‍ ശങ്കൊളിക്കായി Sudha Puthil Praveen Chandran Cheruvalliyil Rafeeque Aralam എന്നിവരുടെ മൂന്നു മികച്ച പോസ്റ്റുകള്‍.
ടീം ചോയിസില്‍ അക്ഷരജ്വലക്കായി Vibheesh Tikkodi Deepa Ajay Lalitha Sivadas എന്നിവരുടെ മൂന്ന് മികച്ച ലേഖനങ്ങള്‍..
കാര്‍ഷിക ലോകത്തില്‍ ശിശിരത്തിനായി Venu Gopal നെല്ല്കൃഷിയുടെ പ്രാധാന്യത്തെകുറിച്ചും Vijila Saji വിഷം തീണ്ടാത്ത പച്ചക്കറികൾ എന്ന വിഷയത്തിലും എഴുതിയ ലേഖനങ്ങള്‍ ഏറെ മികച്ചു നിന്നു.
പ്രണവം ടീം സാഹിതീയത്തില്‍ മൂന്ന് പോസ്റ്റുകള്‍. Nisha P Nair എഴുതിയ കഥ ശ്വാനൻ , Lijeesh Pallikkara എഴുതിയ പുസ്തകനിരൂപണം, Sreevidya Balasubramaniam എഴുതിയ യാത്രാ വിവരണം ഉലുരു _മരുഭൂമിയിലേക്കൊരു തീത്ഥയാത്ര എല്ലാം നല്ല വായനാനുഭവം സമ്മാനിച്ചു.
നാളെ നമുക്ക് പ്രോഗ്രാമുകള്‍ ഇല്ല. ഇനി തിങ്കളാഴ്ച രണ്ടാം ഘട്ടം.

*********************************************************************************************************************************

രണ്ടാം വാരത്തിലെ പോസ്റ്റുകള്‍ അതാത് ദിവസം പരിചയപ്പെടുതിയിരുന്നില്ല.എല്ലാം കൂടി ഒന്നിച്ചു ഒന്ന് നോക്കാം.
രണ്ടാം വാരം നിരവധി സമ്മാനങ്ങളുമായിട്ട് ആയിരുന്നു നമ്മുടെ ഗെയിം ഷോകള്‍.എല്ലാ ഗെയിം ഷോ ലിങ്കുകളും ഇവിടെ പോയാല്‍ കാണാം
സാഹിതീയത്തില്‍ ഇത്തവണ കവിത ജീവചരിത്രം, നര്‍മം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ആയിരുന്നു. പോസ്റ്റ്‌ ലിങ്കുകള്‍
കവിത
ജീവചരിത്രം
നര്‍മം
പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിലും മികച്ച കുറച്ചു പോസ്റ്റുകള്‍ നമുക്ക് ലഭിച്ചു.
നക്ഷത്രങ്ങളുടെ ലോകത്ത് അകാലത്തില്‍ വിടപറഞ്ഞ സര്‍ഗ പ്രതിഭകളെ നമ്മള്‍ അടുത്തറിഞ്ഞു.
കേരളീയം എന്ന വിഭാഗത്തില്‍ നദികള്‍, ഗ്രാമം,കേരള ചരിത്രം എന്നീ വിഷയങ്ങള്‍ ആയിരുന്നു.
ഗ്രാമം
നദി
ടീം ചോയ്സ് നിരവധി വൈവിധ്യമാര്‍ന്ന പോസ്റ്റുകളും മികവുറ്റ ലേഖനങ്ങളും നമുക്ക് ലഭിച്ചു.
ലേഖനം
ഒര്മാകുരിപ്പ്
താളിയോലയുടെ ചരിത്രവും ഒരു പോസ്റ്റ്‌ ആയി വന്നിട്ടുണ്ട്

പി.പത്മരാജൻ




'ഈ മണ്ണാര്‍ത്തുടിയിലെ വീട് ..'''ഈ മണ്ണാര്‍ത്തുടി ......'' .''ഞാന്‍ തന്നെയാ മണ്ണാര്‍ത്തുടി'' ഒരു സാധാരണക്കാരനായും കഥാപാത്രങ്ങളിലൂടെ അപരനാകുവാനും സുന്ദരിമാരുടെ മനസ്സില്‍ ഗന്ധര്‍വ്വനാകുവാനും പൂവാകാനും പൂമ്പാറ്റയാകുവാനും കഴിവുണ്ടായിരുന്ന പ്രതിഭ.അകാലത്തില്‍ നമ്മെ വിട്ടുപോയി,എങ്കിലും മരിക്കാത്ത ഓര്‍മ്മകളുമായി ഒരു ചാറ്റല്‍ മഴയില്‍ ക്ലാരയായും മൂന്നാംപക്കത്തെ ഒരു തിരയുടെ തേങ്ങലില്‍ പാച്ചുവായും ഒരു ടാങ്കര്‍ ലോറിയുമായി മഞ്ഞു പൊഴിയുന്ന മുത്തിരിത്തോട്ടങ്ങളിലൂടെ മലയാളികളുടെ മനസിലേയ്ക്ക് ചേക്കേറിയ സോളമനായും നമ്മുടെ ഇടയില്‍ ഇന്നും അദ്ദേഹം ജീവിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിനല്പ്പത്തിയാറു മെയ്‌ മാസം ഇരുപത്തിമൂന്നിന് ആലപ്പുഴ ജില്ലയിലെ ഹരിപ്പടിനടുത്തുള്ള മുതുകുളത്തായിരുന്നു പത്മരാജന്‍റെ ജനനം.തുണ്ടത്തില്‍ അനന്തപത്മനാഭപിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനാണ് പത്മരാജന്‍. .ശാസ്ത്രബിരുദം നേടിയ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിയഞ്ചില്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ പ്രോഗ്രാം അനൌണ്‍സ്റായി. സഹപ്രവര്‍ത്തകയായിരുന്ന രാധാലക്ഷ്മിയെ ജീവിത സഖിയാക്കി.അനന്തപത്മനാഭനും , മാധവിക്കുട്ടിയുമാണ് മക്കള്‍
ചെറുകഥകളും നോവലുകളുമെഴുതി സാഹിത്യലോകത്തിലേയ്ക്കു കടന്നപ്പോള്‍ത്തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടി,ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ടില്‍ 'നക്ഷത്രങ്ങളേ കാവല്‍' എന്ന നോവലിന് .
ആദ്യകഥയിലൂടെ തന്നെ വായനക്കാരേയും ഒപ്പം നിരൂപകരേയും പിടിച്ചു കുലിക്കിയ 'ലോല'എന്ന പ്രണയകഥ കൗമുദി വാരികയിലാണ് പ്രസിദ്ധീകരിച്ചത്.പ്രശസ്ത നിരൂപകാനായിരുന്ന ശ്രീ.എം.പി.അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി 'ലോല'യെ കണ്ടെത്തി.‘'രാവിലെ തമ്മില്‍ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.’' ലോലയിലെ അവസാനവരികള്‍ കോളേജ്‌ കാമ്പസുകളിലും പ്രണയിക്കുന്നവരുടെ മനസിലും എന്തിന് ഓട്ടോഗ്രാഫുകളിലും നിറഞ്ഞുനിന്നിരുന്നു.ഇപ്പോഴും ഫേസ്ബുക്കിലൂടേയും ഈ വരികള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
“പ്രയാണം” എന്ന ഭരതന്‍ സിനിമയ്ക്ക് കഥയും തിരക്കഥയും രചിച്ചുകൊണ്ട് മലയാളസിനിമയിലേയ്ക്ക് കയറിയ പപ്പേട്ടന്‍ പിന്നീട് സംവിധാനത്തിലും തന്റേതായ മുദ്ര പതിപ്പിച്ചു. ഭരതന്‍ പത്മരാജന്‍ കൂട്ടുകെട്ടിലൂടെ സിനിമകളെ സമാന്തര സിനിമയുടേയും വാണിജ്യസിനിമയുടേയും ഇടയില്‍ ഒരു പുതിയ പേരുകൊടുത്തു വിളിച്ചു 'മധ്യവര്‍ത്തി സിനിമ'
തിരക്കഥയുടെ ശക്തികൊണ്ട് കലാമൂല്യവും നിലവാരവുമുള്ള സിനിമയുമായി സമാന്തരസിനിമ എന്ന വിശേഷണത്തില്‍ പ്രേക്ഷകരിലേയ്ക്ക് ഇറങ്ങിച്ചെന്നു
മലയാള സിനിമക്ക് പുതുമുഖങ്ങളെ നല്കാനും കഴിഞ്ഞു, അശോകൻ ( പെരുവഴിയമ്പലം) റഷീദ് ( ഒരിടത്തൊരു ഫയൽവാൻ) റഹ് മാൻ (കൂടെവിടെ ) ജയറാം (അപരൻ ), നിതിഷ് ഭരദ്വാജ് (ഞാൻ ഗന്ധർവ്വൻ) ,സുഹാസിനി (കൂടെവിടെ ), ശാരി (നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ) മോഹൻലാൽ നെടുമുടി വേണു തിലകൻ: ശോഭന സുരേഷ് ഗോപി ഇവരുടെ ശക്തമായ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുവാനും പപ്പേട്ടന് കഴിഞ്ഞു. 
പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി 'പെരുവഴിയമ്പല'ത്തിലൂടെ സംവിധാനരംഗത്തേയ്ക്കു കടന്നുവന്ന്, പ്രണയത്തിന്റേയും രതിയുടേയും ഭാവസാന്ദ്രമായ ഗീതങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച് വളരെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് 'പറന്നു പറന്നു പറന്നു' പോയ കലകാരന്‍. കടലിനേയും മഴയേയും കാറ്റിനേയും കഥാപാത്രമാക്കിമാറ്റിയ ഗന്ധര്‍വ്വന്‍.അദ്ദേഹത്തിനുവേണ്ടിയും നിശയുടെ പതിനേഴാമത്തെ കാറ്റു വീശി.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ ഒരു അടയാളം രേഖപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.'നൊമ്പരത്തിപ്പൂ'വും കരയാത്ത ദേശാടനക്കിളികളും മുന്നാംനാള്‍ കര്യ്ക്കടിയുന്ന പാച്ചുവും ഗോദയില്‍ കരുത്തുകാട്ടുന്ന ഫയല്‍വന്‍റെ ദാമ്പത്യപരാജയവും ഒക്കെ ഒരു നൊമ്പരം സമ്മാനിക്കുന്നു.ഈറനണിഞ്ഞ കണ്ണുകളോടെ മാത്രമേ നമുക്ക് ആ കൂട്ടുകാരിയെ കാണാന്‍ കഴിയൂ,അതെ അവള്‍ തന്നെ 'ശാലിനി എന്‍റെ കൂട്ടുകാരി'.
ഒറ്റപ്പെടലിന്‍റെ വേദനയില്‍ കഴിയുന്ന ജാനകിയമ്മ,ഇവിടെ മരങ്ങളും മൃഗങ്ങളും കഥാപാത്രങ്ങളാകുന്നു .ദീര്‍ഘവീക്ഷണത്തോടുകൂടി എഴുതിയ തിരക്കഥയാണ് 'തിങ്കളാഴ്ച നല്ല ദിവസം'ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് ഈ സിനിമ റിലീസ് ആയത്.അഗതിമന്ദിരങ്ങള്‍ സജീവമല്ലായിരുന്ന ആ കാലഘട്ടത്തില്‍ ജാനകിയമ്മയെ ശരണാലയത്തിലാക്കി വീടും പുരയിടവും വിറ്റ് ബാംഗ്ലൂരില്‍ ഫ്ലാറ്റ് വാങ്ങാന്‍ ശ്രമിക്കുന്ന മകന്‍ .ഒറ്റപ്പെടലിന്‍റെ വേദനയില്‍ കഴിയുന്ന ജാനകിയമ്മ,ഇവിടെ മരങ്ങളും മൃഗങ്ങളും കഥാപാത്രങ്ങളാകുന്നു .ജ്യോത്സ്യൻ ഗണിച്ചു പറഞ്ഞ ഒരു നല്ല ദിവസം അതെ , ഒരു തിങ്കളാഴ്ച ആ അമ്മ വീടിനോട് വിട പറയുകയാണ്,ശരണാലയത്തിലേയ്ക്ക്.പിറ്റേദിവസം അമ്മ ഹൃദയംതകര്‍ന്നു മരിക്കുന്നു .പശ്ചാത്തപിച്ചിട്ട്‌ കാര്യമില്ല.
സിനിമയ്ക്കും കഥയ്ക്കുമൊക്കെ പുതുമയുള്ള പേരുകള്‍ തിരഞ്ഞെടുത്ത് അവിടേയും ഒരു 'പത്മരാജന്‍സ്പര്‍ശം നല്കി.പെരുവഴിയമ്പലം,അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍,ഒരിടത്തൊരു ഫയൽവാൻ,കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, കൂടെവിടെ, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം ,നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടനക്കിളി കരയാറില്ല നൊമ്പരത്തിപ്പൂവ് , തൂവാനത്തുമ്പികൾ അപരൻ മൂന്നാംപക്കം, സീസൺ,ഇന്നലെ,ശാലിനി എന്റെ കൂട്ടുകാരി. ഈ തണുത്ത വെളുപ്പാൻ കാലത്ത്..അങ്ങനെപോകുന്നു.സിനിമകള്‍.വാടകക്കൊരു ഹൃദയം, ഉദ്ദകപ്പോള,ഇതാ ഇവിടെവരെ,ശവവാഹനങ്ങളും തേടി,മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും,കൈവരിയുടെ തെക്കേയറ്റം,കഴിഞ്ഞവസന്തകാലത്തിൽ. കഥകളും നോവലുകളും അങ്ങനെ നീളുന്നു..
ജയകൃഷ്ണനേയും ഒരു മഴയോടൊപ്പം കടന്നുവരുന്ന ക്ലാരയേയും കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണ്ണമാവില്ല.മലയാളികളുടെ മനസ്സില്‍ ഇന്നും ജീവിച്ചിരിക്കുന്നവരാണ് ഇവര്‍.രണ്ടു വ്യത്യസ്ത മുഖങ്ങളുള്ള ജയകൃഷ്ണനും അയാളാല്‍ നശിപ്പിക്കപ്പെടുന്ന ക്ലാരയും.തെറ്റില്‍ നിന്നും തെറ്റിലേയ്ക്കു പോകുന്ന അവളെ അയാള്‍ നിശബ്ദമായി പ്രണയിക്കുന്നു.അതിനിടയിലേയ്ക്ക് കടന്നുവരുന്ന രാധയും.
ശരിയാണ് ഇതെഴുതുമ്പോഴും പുറത്ത് ഒരു ചാറ്റല്‍ മഴ ഒളിച്ചുനില്ക്കുന്നുവോ!ഒരു സാന്ത്വനം പോലെ മഴ പെയ്യുന്നു.ഗന്ധര്‍വ്വന്‍ ഇവിടെയെവിടയോ ഉണ്ട്, ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നു ജനുവരി ഇരുപത്തിനാലാംതീയതി അദ്ദേഹം ഗന്ധര്‍വ്വലോകത്തിലേയ്ക്കു യാത്രയായി.ഇനി നക്ഷത്രങ്ങള്‍ കാവലുണ്ടാകട്ടെ...
____________________
അദ്ദേഹത്തിന്റെ സിനിമകൾ
പ്രയാണം 1975
ഇതാ ഇവിടെ വരെ, 1977
നക്ഷത്രങ്ങളെ കാവൽ 1978
രാപ്പാടികളുടെ ഗാഥ 1978
രതിനിർവേദം 1978
സത്രത്തിൽ ഒരു രാത്രി 1978
വാടകക്ക് ഒരു ഹൃദയം 1978
പെരുവഴിയമ്പലം 1979
കൊച്ചു കൊച്ചു തെറ്റുകൾ 1979
തകര 1979
ശാലിനി എന്റെ കൂട്ടുകാരി 1980
ഒരിടത്ത് ഒരു ഫയൽവാൻ 1981
കള്ളൻ പവിത്രൻ 1981
ലോറി 1981
നവംബറിന്റെ നഷ്ടം 1982
ഇടവേള 1982
കൂടെവിടെ? 1983
കൈകേയി 1983
ഈണം 1983
പറന്നു പറന്നു പറന്നു 1984
കാണാമറയത്ത് 1984
തിങ്കളാഴ്ച നല്ല ദിവസം 1985
ഒഴിവുകാലം 1985
ക രിമ്പിൻ പ്പൂവിനക്കരെ 1985
നമ്മുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ 1986
കരിയിലക്കാറ്റുപോലെ 1986
ദേശാടനക്കിളി കരയാറില്ല 1986
നൊമ്പരത്തിപ്പൂവ് 1986
തൂവാനത്തുമ്പികൾ 1987
അപരൻ 1988
മൂന്നാംപക്കം 1988
സീസൺ 1989
ഇന്നലെ 1990
ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990
ഞാൻ ഗന്ധർവ്വൻ 1991
ഇതു കൂടാതെ പതിനാലു നോവലുകളും പതിനൊന്നു ചെറുകഥകളും അദ്ദേഹത്തിനേറെ തായിട്ടുണ്ട്
വാടകക്കൊരു ഹൃദയം
, ഉദ്ദകപ്പോള,
ഇതാ ഇവിടെവരെ,
ശവവാഹനങ്ങളും തേടി,
മഞ്ഞുകാലംനോറ്റ കുതിര, 
പ്രതിമയും രാജകുമാരിയും
,കൈവരിയുടെ തെക്കേയറ്റം,
കഴിഞ്ഞവസന്തകാലത്തിൽ.
ഋതുഭേദങ്ങളുടെ പാരിതോഷികം
നന്മകളുടെ സൂര്യൻ
വിക്രമകാളീശ്വരം
അവളുടെ കഥ
ലോല, പ്രഹേളിക
മറ്റുള്ളവരുടെ വേനൽ
ഒന്നു രണ്ടു മൂന്ന്,
കഥകളും നോവലുകളും അങ്ങനെ നീളുന്നു
പെരുവഴിയമ്പലം 1979 ലും തിങ്കളാഴ്ച നല്ല ദിവസം 1986ലലും
ദേശീയ ചലച്ചിത്ര പുരസ്കാരം നേടി, നല്ല കഥക്കും (രാപ്പാടികളുടെ ഗാഥ | പെരുവഴിയമ്പലം) തിരക്കഥക്കും ( കാണാമറയത്ത്, അപരൻ ) സംസ്ഥാന അവാർഡുകൾ ലഭിച്ചു
മലയാള സിനിമയിലെ നിത്യവിസ്മയമായിരുന്ന ആ ഗന്ധർവ്വ സാന്നിധ്യത്തിനു മുൻപിൽ ഓർമ്മയുടെ, സ്നേഹത്തിന്റെ പാലപ്പൂക്കൾ കൊണ്ട് പ്രണാമം

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണം!




എന്താണ് പരിസ്ഥിതിയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല. പല ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം, ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ, കടൽ, കായൽ, പുഴകൾ, പാതകൾ, പർവ്വതങ്ങൾ, കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും തദ്വാര ഈ ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായിക്കൊണ്ടിരിക്കുന്നു.

ഇന്ന് ലോകത്തിന്റെ ഏതുമൂലയിലും ഏറ്റവും ചർച്ച ചെയ്യപ്പെടുകയും പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യപ്പെടുന്ന വിഷയമാണ് ‘ആഗോളതാപനം’ . ഭൌമോപരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയിൽ‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വർദ്ധനവിന്റെ അവസ്ഥയെയാണ് ആഗോളതാപനം എന്നുപറയുന്നത്. പ്രകൃത്യാലുള്ള കാരണങ്ങൾകൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നതുമൂലവും. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നതുമൂലവും, ഭൂമിയിലെ താപനില വർദ്ധിക്കുന്നതുകൊണ്ടും, മറ്റും ആഗോളതാപനത്തിനും പരിസ്ഥിതി അസംതുലനത്തിനും കാരണമായി പറയുന്നു.

അതൊക്കെ ഉന്നത തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.നമ്മുടെ ചുറ്റുമുള്ള പരിസ്തിതി പ്രശ്നങ്ങളെക്കുറിച്ച് ഇവിടെ നമുക്ക് ചർച്ച ചെയ്യാം.

മാലിന്യപ്രശ്നം ഇന്ന് നാം നേരിടുന്ന, നമ്മൾ തന്നെ സൃഷ്ടിക്കുന്ന, ഒരു വലിയ പ്രശ്നമാണ്. ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം. കഴിച്ച ആഹാരത്തിന്റെ വെയ്സ്റ്റുകൾ, പച്ചക്കറിയുടെയും പഴവർഗ്ഗങ്ങളുടെയും മറ്റും വെയ്സ്റ്റുകൾ, മത്സ്യമാംസാദികളുടെ വെയ്സ്റ്റുകൾ അങ്ങനെ നിത്യവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. ഈ മാലിന്യങ്ങളൊക്കെയും നാം സാധാരണ പറമ്പിലേക്ക് വലിച്ച് എറിയുകയാണ് പതിവ്. അത് അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറ്റിലും തടാകങ്ങളിലും മറ്റും കൊണ്ടിട്ട് അനാരോഗ്യ പ്രശ്നങ്ങൾ സ്യഷ്ടിക്കുന്നത് നാം നിത്യവും കാണുന്ന കാഴ്ചയാണ്. അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. കൊച്ചുവെളുപ്പാൻ കാലത്ത് മോർണിങ് വാക്കിനു പോകുന്ന ചില ചേട്ടന്മാർ പൊതികെട്ടിയ അടുക്കളമാലിന്യം റോഡരുകിൽ ആരും കാണാതെ വലിച്ചെറിയുന്ന പ്രവണത കണ്ടു വരുന്നു. ചേച്ചിമാർ പുഴയിലും തടാകങ്ങളിലും നനച്ചുകുളിക്കാൻ പോകുന്നത് ബക്കറ്റിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന അടുക്കളമാലിന്യവും, സാനിട്ടറി നാപ്കിൻസും, കുട്ടികളുടെ ഹഗ്ഗിയും മറ്റും വെള്ളത്തിനടിയിൽ ആരും കാണാതെ ഒഴുക്കിവിടുന്നതും ശ്രദ്ധയിൽ പെടുന്നുണ്ട്. അതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളൊന്നും അവർ ചിന്തിക്കുന്നതേ ഇല്ല.

ഇവിടെയാണ് നാം ഉണർന്ന് ചിന്തിക്കേണ്ടത്. മാലിന്യം ഉറവിടങ്ങളിൽ തന്നെ നിർമാർജ്ജനം ചെയ്യാൻ ശീലിക്കണം. അതിനായി പല പല മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായുണ്ട്. പൈപ്പ് കമ്പോസ്റ്റായും, ജൈവവള പ്ലാന്‍റുകളായും, ബയോഗ്യാസായും മറ്റും ഈ മാലിന്യങ്ങളെ നമ്മുടെ വീട്ടു വളപ്പിൽ തന്നെ നിർമാർജ്ജനം ചെയ്യ്താൽ ഒരു പരിധിവരെയെങ്കിലും നമ്മുടെ പരിസരം ശുചിത്വത്തോടെ സൂക്ഷിക്കാൻ നമുക്കു കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഇന്ന് നാം നേരിടുന്ന മറ്റൊരു മാലിന്യ പ്രശ്നമാണ് ഇ-മാലിന്യം. ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഉപകരണങ്ങളെയും ഉപകരണഭാഗങ്ങളെയും ചേർത്താണ് ഇ-മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം എന്ന പേരിൽ പരാമർശിക്കുന്നത്. ഉപയോഗശൂന്യമായ ഇത്തരം ഉപകരണങ്ങളെ നാം മണ്ണിലേക്ക് വലിച്ചെറിയുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചെറുതല്ല. വെയിലും മഴയും ഏറ്റ് അതിൽ നിന്നും പുറത്തുവരുന്ന വെളുത്തീയം, കാരീയം, രസം,കാഡ്‌മിയം തുടങ്ങിയ വിഷപദാർതഥങ്ങൾ മേൽണ്ണിനെ വിഷലിപ്തമാക്കുകയും ഭൂഗർഭ ജലത്തെ വിഷമയമാക്കുകയും ചെയ്യുന്നു. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യപൂകയുടെ ആറുമടങ്ങ് അപകടകരമാണ്‌. സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങൾ അപകടകരമാംവിധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ആഗോളതാപനവും, പരിസ്ഥിതി അസംതുലനവും വളരെയേറെ വർദ്ധിക്കുന്ന തിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ ഓരോ വർഷവും ജൂണ്‍ -5 ന് ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.
സമയ- സ്ഥല പരിമിതികൾ മൂലം ഒ.എൻ.വി യുടെ പ്രസിദ്ധമായ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത കൂട്ടുകാരെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു.

“ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം....”
https://www.youtube.com/watch?v=9vT3lLKJEqU

ബേപ്പൂർ..-ഉരു നിർമ്മാണ മേഖലയിലേക്ക് ഒരു എത്തിനോട്ടം




കോഴിക്കോട് ...കേരളത്തിലെ വലിയ മൂന്നാമത്തെ പട്ടണം, ചരിത്ര ഗാഥകൾ പാടുന്നു കോഴിക്കോടിന്റെ കടലും കരയും.സംഘ കാലം തൊട്ടേ ചരിത്ര ത്താളുകളിൽ തെളിയുന്നു ഈ വടക്കൻ മണ്ണിന്റെ പുകൾ പാട്ടുകൾ..ചേര രാജവംശത്തിന്റെ രണ്ടാമത്തെ തുറമുഖമായിരുന്നു കോഴിക്കോട്.ഇബിനു ബത്തുത്ത, മാർക്കോപോളോ, മാഹ്വാൻ ,അബ്ദുറസ്സാഖ്, നിക്കോളോ കോണ്ടി,അഫ്നാസി നികിതിൻ തുടങ്ങിയ ലോക സഞ്ചാരികളുടെ യാത്ര വിവരണങ്ങളിൽ എല്ലാം കോഴിക്കോട് ന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. '' സിറ്റി ഓഫ് ട്രൂത്ത് '' എന്നാണ് ആ രേഖകളിൽ കോഴിക്കോടിനെ അടയാളപ്പെടുത്തുന്നത് . പുരാതന കാലം തൊട്ടേ വിദേശ രാജ്യങ്ങളുമായി കോഴിക്കോട് നടത്തി വന്ന കച്ചവടത്തിലെ നേരിന്റെ കഥകൾ ആ വിളിക്ക് കാരണമായിട്ടുണ്ടാകും.ഇന്നും കച്ചവടം തന്നെയാണ് കോഴിക്കോടിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങളിൽ ഒന്ന്.
മധ്യ കാല കോഴിക്കോടിന്റെ ചരിത്രം സാമൂതിരി ഭരണത്തിനു കീഴിൽ തുടങ്ങുന്നു. അതോടെ കച്ചവട ബന്ധങ്ങളിൽ ഏറെ മുന്നോട്ടു കുതിക്കാനായി. സാമൂതിരിയുടെ നാവിക സേന തലവൻ കുഞ്ഞാലി മരക്കാരുടെ കീഴിൽ അതി ശക്തമായ നാവികപ്പടയുടെ പെരുമ ലോകമെങ്ങും പുകഴ്പെറ്റതായിരുന്നു.,ഒപ്പം കലയിലും സാഹിത്യത്തിലും തനതായ ഒരിടം കണ്ടെത്താനും കോഴിക്കോടിനായി. ഇന്നും കലയുടെ എല്ലാ മേഖലകളിലും കോഴിക്കോടിന്റെ പെരുമ കാണാനാവും. ഏഷ്യ യിലെ ഏറ്റവും വലിയ കലാ മാമാങ്കമായ സ്കൂൾ യുവജനോത്സവ സ്വർണ്ണ കപ്പ് കാലങ്ങളായി കോഴിക്കോടിന്റെ മണ്ണിൽ സ്ഥിര വാസം ഉറപ്പിച്ചിരിക്കുന്നു.
കോഴിക്കൊടെൻ പ്രകൃതിയെ പുഷ്കലമാക്കുന്ന പ്രധാന നദികൾ , സഹ്യാദ്രിയിൽ നിന്ന് ഉത്ഭവിക്കുന്ന ചാലിയാർ പുഴ,കല്ലായി പുഴ,കോരപ്പുഴ ,പൂനൂർ പുഴ ,ഇരുവഞ്ഞി പ്പുഴ എന്നിവയാണ്,ഒട്ടനവധി കൈവഴികൾ ഇവക്കുണ്ട് .ഈ പുഴകൾക്കെല്ലാം ഞങ്ങളുടെ ജീവിതത്തിൽ പ്രിയതരമായ സ്ഥാനം ഉണ്ട്.കേരളത്തിന്റെ സംഗീത ,സിനിമാ ,സാഹിത്യ ,രാഷ്ട്രീയ ചരിത്രത്തിലും.
കോഴിക്കോടിന്റെ സാമൂഹ്യ,കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പലരും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്നവർ ആണ്.രണ്ടു പ്രാവശ്യം ജ്ഞാന പീഠം പുരസ്കാരം കേരളത്തിൽ എത്തിച്ചത് എസ്കെ .പൊറ്റക്കാടും ,എംടി .വാസുദേവൻ നായരും ആണ്.അഭിനയ കരുത്തിന്റെ മുഖമായി ഞങ്ങളുടെ പ്രിയ ഭരത് ബാലൻ.കെ .നായർ , അഭ്രപാളികളിൽ മലബാറിന്റെ മഹത്വം എഴുതിയ മണ്മറഞ്ഞ വരും അല്ലാത്തവരുമായ എത്രയോ നടീനടന്മാർ,നാടക കൃത്തുക്കൾ,ഗായകർ, നർത്തകർ ,ചിത്രകാരന്മാർ , ശാസ്ത്ര ജ്ഞർ,വാസ്തുശില്പികൾ എണ്ണി തീർക്കാൻ എളുപ്പമല്ല കോഴിക്കോടിന്റെ മഹത്തുക്കളെ .
ക്ഷമിക്കൂ ...കോഴിക്കോടിനെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഞങ്ങൾ കോഴിക്കോട്ടുകാർ വാചാലരാകും..മതിവരില്ല ഞങ്ങൾക്ക്. - ഞമ്മളെ സൊന്തം നാടല്ലേന്ന് .....ന്തോരും പറഞ്ഞാലും ഞമ്മള് കൊയങ്ങൂല...അത്ര പെരുത്ത് ഷ്ടാ ,ഞമ്മളെ നാടിനെ ...-
ഇന്ന് ഞാൻ നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത് ബേപ്പൂർ ലേക്കാണ് .കോഴിക്കോട് നഗര ഹൃദയത്തിൽ നിന്നും പത്തു കിലോമീറ്റർ മാത്രം ദൂരെ ആണ് ബേപ്പൂർ. വെയ്പൂര് എന്നായിരുന്നു ആദ്യകാലത്തെ സ്ഥലപ്പേര് എന്നും കാലക്രമത്തിൽ അത് ബേപ്പൂർ ആയി മാറി എന്നും പറയപ്പെടുന്നു.പരപ്പനാട് രാജ സ്വരൂപത്തിന്റെ ഇരിപ്പിടമായിരുന്നു ബേപ്പൂർ.ചാലിയാർ തീരത്തെ ഗ്രാമം .വലിയ പട്ടണ ബഹളങ്ങൾ ഒന്നുമില്ലാത്ത പ്രദേശം.പക്ഷെ നിശബ്ദതയെ ഭേദിച്ച് കൊണ്ടുയരുന്ന ഉളിയു ടെ ശബ്ദം കേൾക്കുന്നില്ലേ? അവിടേക്ക് നോക്കു...മരപ്പണിയിൽ ബദ്ധ ശ്രദ്ധരായ ഒരു കൂട്ടം ആൾക്കാരെ കാണാം,അവർ അളക്കുകയും മുറിക്കുകയും ഒക്കെയായി തിരക്കിലാണ് .യാതൊരു വിധ യന്ത്ര സാമഗ്രികളും ഉപയോഗിക്കാതെ ഉളിയും ചുറ്റികയും പോലുള്ള പരമ്പരാഗത കൈപ്പണി ഉപകരണങ്ങള മാത്രം ഉപയോഗിച്ച് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കര കൌശല വസ്തു എന്ന് കണക്കാക്കപ്പെട്ട , ബേപ്പൂരിന്റെ അഭിമാനമായ ഉരു അഥവാ പത്തേമാരി നിർമ്മിച്ച് കൊണ്ടിരിക്കുകയാണ് അവർ. അറബികൾ DHOW എന്നാണ് അതിനെ വിളിക്കുക.
ഉരു നിർമ്മാണ രംഗത്തെ ബേപ്പൂർ ന്റെ ചരിത്രം തെരഞ്ഞു പോയാൽ നൂറ്റാണ്ടുകൾ പുറകോട്ടു യാത്ര നടത്തേണ്ടി വരും .മെസപ്പൊട്ടൊമിയയും ഭാരതവും തമ്മിൽ നടന്നു വന്ന വാണിജ്യ ചരിത്രത്തിലേക്ക് ആ യാത്ര നമ്മെ എത്തിക്കും .ഏതാണ്ട് ആയിരത്തി അഞ്ഞൂറിൽ ഏറെ (1500) വർഷം പഴമ ഉണ്ട് ആ ചരിത്രം. കേരളത്തിന്റെ മലഞ്ചെരിവുകളിലെ വിലമതിക്കാൻ ആവാത്ത സുഗന്ധ വ്യഞ്ജനങ്ങളിൽ കണ്ണ് വെച്ച് ആദ്യകാലത്ത് 'സിറ്റി ഓഫ് സ്പൈസസ്' എന്നും വിളിക്കപ്പെട്ടിരുന്ന കോഴിക്കോട് കടൽ മാർഗ്ഗം എത്തിച്ചേർന്ന അറബികൾ ആണ് അന്ന് ഉരു നിർമ്മാണത്തിന് വഴിയൊരുക്കിയതെന്ന് ചരിത്രം പറയുന്നു.എന്തായാലും ഇന്ന് ഉരു നിർമ്മാണത്തിൽ ബേപ്പൂരിന്റെ കൃതഹസ്തത വിദേശങ്ങളിലും പ്രസിദ്ധം.ആവശ്യത്തിനു അനുസരിച്ച് നിർമ്മിച്ച് കൊടുക്കാൻ ആവുന്നില്ലെന്നുള്ള വൈഷമ്യമേ ഉള്ളു.
യന്ത്രോപകരണങ്ങൾ ഒന്നുമില്ലാതെ,കൈപ്പണി കൊണ്ട് മാത്രമാണ് ഭീമാകാരങ്ങൾ ആയ പത്തെമാരികൾ ബേപ്പൂരിൽ നിർമ്മിക്കുന്നത്. എഴുതി വെച്ച കണക്കുകളോ , ബ്ലൂപ്രിന്റുകൾ , സ്കെച്ച് , ഡ്രോയിംഗ് ഒന്നുമേയില്ലാതെ, കൈത്തഴക്കവും മനക്കണക്കും മാത്രം അടിസ്ഥാനപ്പെടുത്തി ആണ് നിർമ്മാണം. നിലമ്പൂർതേക്ക് കൊണ്ട് മാത്രം ആയിരുന്നു ആദ്യകാലത്ത് ഉരു നിർമ്മിച്ചിരുന്നത്. ഇപ്പോൾ തേക്കിന്റെ ലഭ്യത കുറവും , അത്യധികമായ വിലയും പരിപൂർണ്ണമായി തേക്ക് കൊണ്ട് നിർമ്മിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടും . അപ്പോൾ ചില ഭാഗങ്ങൾ നിർമ്മിക്കാൻ ഇരൂൾ എന്ന മരം ഉപയോഗിക്കാറുണ്ട് എന്ന് കേൾക്കുന്നു. കൂടാതെ മലേഷ്യയിൽ നിന്നും വൻതോതിൽ തേക്ക് ഇറക്കുമതി ചെയ്യാറുണ്ട്..
ഇപ്പോൾ ആകൃതികളിൽ വ്യത്യാസങ്ങൾ വരുത്തി ,കൂടുതൽ ആധുനിക സൌകര്യങ്ങൾ ഏർപ്പെടുത്തി കൊണ്ടാണ് കൂടുതൽ പത്തേമാരികളും നിർമ്മിക്കുന്നത് .പ്രധാനമായും ആവശ്യക്കാർ അറബികൾ ആയതിനാൽ അറബിക് മാതൃകയിൽ ആണ് ഏറെയും .ഒമാൻ ,ഖത്തർ ,സൗദി ,കുവൈത്ത് .ഈജിപ്റ്റ് ,ദുബായ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡർ വരുന്നു. ദുബായ് ക്രീക്കിലെ പല യാത്രാ ഉരുക്കളും ബേപ്പൂരിലെ ആശാരിമാർ നിർമ്മിച്ചവ ആണ്. കൂടാതെ ലോകം ചുറ്റാൻ , ഉല്ലാസ നൗകയായും ബേപ്പൂർ ഉരുക്കൾ സമുദ്ര സഞ്ചാരത്തിൽ തന്നെ.ജപ്പാനിലേക്കും ഇടയ്ക്കു ബേപ്പൂർ നിന്നും ഉരുക്കൾ നിർമ്മിച്ച് കൊണ്ട് പോയിരുന്നു.
,പടവ്.ബിരീക്ക് ,കൊട്ടിയ ,സാംബൂക്ക്,ബഹല ,പത്തെമാർ അങ്ങനെ പലതരത്തിൽ പെട്ട ഉരുക്കൾ ബേപ്പൂരിൽ ഉണ്ടാക്കി വരുന്നു. 300 മുതൽ 600 ടൺ വരെ എങ്കിലും ഭാരം വിവിധ തരം ഉരുക്കൾക്ക് ഉണ്ടാകും.' കീൽ ' നിർമ്മാണം ആണ് ഉരുവിന്റെ നിർമ്മാണത്തിലെ ആദ്യ ഘട്ടം. പിന്നീട് ഗാനെൽ നിർമ്മാണത്തിലേക്ക് കടക്കുന്നു.ഇപ്പോൾ ഇരുമ്പ്-ചെമ്പ് ആണികൾ നിർമ്മാണ ഘട്ടത്തിൽ ഉപയോഗിക്കാറുണ്ട് .
ഉരു നിർമ്മാണ ശാലയിലെ മൂത്താശാരി യുടെ മനക്കണക്കിൽ ,മനക്കണ്ണിൽ ആദ്യ രൂപം കൈക്കൊള്ളുന്ന ഉരു ക്കളുടെ നിർമ്മാണം അത്യധികമായ പ്രാഗത്ഭ്യവും ,ഗണിത പടുത്വവും ആവശ്യമായ ഒരു മേഖലയാണ് . കോടികളുടെ കച്ചവടം ആണ് ഇത്.ഏതാണ്ട് അറുനൂറോളം കുടുംബങ്ങൾ നേരിട്ടും ആയിരങ്ങൾ പരോക്ഷമായും ഉരു നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്നു.പണി തീർത്ത ഉരു നീറ്റിൽ തള്ളി ഇറക്കുന്നത് ഒരു വലിയ ഉത്സവം തന്നെയാണ്.ഏതു ഭാരവും ചുമലിൽ ഏറ്റുന്ന, ഏത് ആഴങ്ങളിലും മുങ്ങി നിവരുന്ന ബേപ്പൂരിന്റെ സ്വന്തം ഖലാസികൾ ആണ് ഉരു നിർമ്മാണ രംഗത്തുള്ളത്.വലിയ ഒരു ഉരു പണി പൂർത്തിയാകാൻ നാല് വർഷം എങ്കിലും എടുക്കും.ഒരു നിമിഷത്തെ അശ്രദ്ധയോ ,മനകണക്കിലെ പിഴയോ ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കില്ല.നിതാന്ത ജാഗ്രത ഏറെ ആവശ്യം.
ഇൻഡോ -പേർഷ്യൻ ബന്ധങ്ങളെ ഊട്ടി വളർത്താൻ ബേപ്പൂർ ഉരുക്കൾ വഹിച്ച പങ്കു ചെറുതല്ല.അടുത്ത കാലത്ത് ഖത്തർ രാജ കുടുംബത്തിനു വേണ്ടി നിർമ്മിച്ച ഉല്ലാസ നൗക ഏഷ്യയിലെ ഏറ്റവും വലുതാണ്.
രാജു നെല്ലൂർ , സത്യൻ ഇട ത്തൊടി എന്നിവരാണ് ഇന്ന് ബേപ്പൂർ ഉരു നിർമ്മാണ രംഗത്തെ ഏറ്റവും പ്രശസ്തരും പ്രമുഖരുമായ മൂത്താശാരിമാർ .കാറ്റിന്റെ ഗതി ,ഉരുവിന്റെ വലിപ്പവും ആകൃതിയും ,സഞ്ചരിക്കുന്ന ഭാഗത്തെ കടലിന്റെ സ്വഭാവം എല്ലാം കണക്കിലെടുത്ത് കൃത്യമായ അളവുകളിലും ഗണിത വൈദഗ്ദ്യ ത്തിലും ഉരു നിർമ്മാണം പൂർത്തിആക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെ ആണെന്ന് ഈ പെരുംതച്ചൻ മാർ പറയുന്നു.
ഇപ്പോൾ കോഴിക്കോട് വന്ന്, ബേപ്പൂരിന്റെ ഉരു നിർമ്മാണ വൈദഗ്ദ്യം അടുത്തറിയാൻ നിങ്ങൾക്കും ആഗ്രഹം തോന്നുന്നില്ലേ? വരൂ ...ഞങ്ങൾ കോഴിക്കോട്ടുകാർ ഖൽബിൽ നിറയെ സ്നേഹവുമായി നിങ്ങളെ സ്വാഗതം ചെയ്യുന്നു.സാമൂതിരി നാടിന്റെ മൊഞ്ചും മധുരവും അനുഭവിച്ചറിഞ്ഞു ,വയറും മനസ്സും നിറച്ച്, കോഴിക്കോടിന്റെ സാംസ്കാരിക സദസ്സുകളിൽ മനം കുളുർത്തു , ഇരുവഞ്ഞിയുടെയും ,ചാലിയാറി ന്റെയും സ്നേഹ തലോടലിന്റെ അനുഭൂതിയിൽ നമുക്കൊന്ന് ഉല്ലസിക്കാം.'
ബരീന്ന്...കൊലായീമ്മേ കാരി കുത്ത് രുന്ന് ചായേം കുടിച്ചു പോവാം

മലയാളത്തിന്റെ സ്വന്തം ശിവകാമി - സ്മിത പാട്ടീല്‍.



1970-80 കാലഘട്ടത്തില്‍ ബോളിവുഡ് സിനിമാരംഗത്ത് നിറ സാന്നിധ്യമായിരുന്നു സ്മിത പാട്ടില്‍. മഹാരാഷ്ട്രയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജി റാവു പാട്ടീലിന്‍റെയും സാമൂഹ്യ പ്രവര്‍ത്തക വിദ്യാതായ് പാട്ടീലിന്റെയും മകളായി 1955 ഒക്ടോബര്‍ 17 നായിരുന്നു സ്മിതയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്മിത അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍റെ പരിപാടികളില്‍ പങ്കെടുത്തും അവതാരകയായും സ്മിത ആസ്വാദകരുടെ മനം കീഴടക്കി തുടങ്ങി. ഇതിനിടയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം നേടിയ സ്മിത പിന്നീട് ശ്യാം ബെനേഗലിന്റെ ചരണ്ദാസ് ചോര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് കടന്നു വന്നു. അഭിനയം കൂടാതെ സ്ത്രീ പുരോഗമന സംഘടനകളിലും മറ്റു സന്നദ്ധ സംഘടനകളിലും സ്മിത സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഭാരതീയ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയും മുംബൈ വിമന്‍സ് സെന്‍ററിന്റെ മെമ്പറുമായിരുന്നു സ്മിതാ പാട്ടീല്‍. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ സ്മിത സ്ഥിരോത്സാഹം കാണിച്ചിരുന്നു.

സമാന്തര കഥാപാത്രങ്ങളുടെ വ്യവസ്ഥാപിതമായ ഒരു മുഖമായിരുന്നില്ല സ്മിതയുടെ കഥാപാത്രങ്ങള്‍ക്ക്. മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം സ്ത്രീകളുടെ യാതനകളുടെയും വേദനകളുടെയും ചെറുത്തു നില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും മുഖഭാവങ്ങളായിരുന്നു സ്മിതാ പാട്ടില്‍ തന്‍റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തിലേക്കു എത്തിച്ചിരുന്നത്. തേച്ചുമിനുക്കിയ മുഖങ്ങള്‍ക്കും കണ്ടു മടുത്ത അഴകുകള്‍ക്കുമപ്പുറം സ്ത്രീ സഹനത്തിന്‍റെയും ശക്തിയുടെയും വ്യത്യസ്തമായ മുഖങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. സ്ത്രീ അബലയാണെന്നും പുരുഷന്‍റെ ആജ്ഞാനുവര്‍ത്തിയായി അടുക്കളയിലെ പുകമറയ്ക്കുള്ളില്‍ കഴിയേണ്ടവളാണെന്നുമുള്ള മിഥ്യാധാരണയില്‍ ജീവിച്ചിരുന്ന ഒരു വലിയ വിഭാഗം സ്ത്രീ സമൂഹത്തെ വിളിച്ചുണര്‍ത്തി. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്‍റെ കഥാപാത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിനു സ്മിത നല്‍കിയ സംഭാവന. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും പങ്കില്ലായ്മയും ലൈംഗികതയും സ്ത്രീകള്‍ അനുഭവിക്കുന്ന ആശങ്കകളും ചൂഷണങ്ങളും തന്‍റെ കഥാപാത്രങ്ങളിലൂടെ ജനങ്ങള്‍ക്ക്‌ മുന്നിലെത്തിച്ചു. യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു സ്മിത സിനിമയിലൂടെ നടത്തിയിരുന്നത്. പെണ്ണിന്‍റെ കരുത്തിനും കാമനകള്‍ക്കും ജീവിതത്തിന്‍റെ യഥാര്‍ത്ഥ വര്‍ണ്ണങ്ങള്‍ ചാലിച്ച് പകര്‍ന്നാടിയപ്പോള്‍ സ്മിതാ പാട്ടില്‍ അഭ്രപാളിയിലെ ഒരു വേറിട്ട നക്ഷത്രമായി മാറുകയായിരുന്നു.

ഒട്ടേറെ അവസരങ്ങള്‍ സ്മിതയെ തേടിയെത്തിയെങ്കിലും കലാമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ചു സമാന്തര സിനിമകളില്‍ മാത്രമായി സ്മിത പാട്ടില്‍ തന്റെ അഭിനയം പരിമിതപ്പെടുത്തി. ഗോവിന്ദ് നിഹലാനി, ശ്യാം ബെനെഗല്‍, മൃണാള്‍ സെന്‍, സത്യജിത്ത് റായ്, രമേഷ് സിപ്പി തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ സ്മിതാ പാട്ടില്‍ തന്‍റെ അഭിനയ മികവു തെളിയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ സിനിമയുടെ രാജ്ഞി എന്നും സ്മിതയെ വിശേഷിപ്പിക്കുന്നുണ്ട്. 1977 ല്‍ ഭൂമിക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

ഭൂമിക, നിഷാന്ത്, ഹാദ്സ, നമക് ഹലാല്‍, ചക്ര, ജെയ്ത് റെ ജെയ്ത്, ഉമ്പര്‍ത്ത, ബാസാര്‍, ആജ്കി ആവാസ്, അര്‍ത്, മന്ദി തുടങ്ങി, സ്മിതയെന്ന അഭിനേത്രിയുടെ കഴിവിന്‍റെ മാറ്റുരച്ച നിരവധി ചിത്രങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്‌ . ഏതാണ്ട് പതിനൊന്നു വര്‍ഷത്തോളം മാത്രം നീണ്ടുനിന്ന അഭിനയ കാലത്ത് എഴുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മറാത്തി, പഞ്ചാബി, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ച സ്മിത മലയാള സിനിമയിലും കൈയ്യൊപ്പ് പതിപ്പിക്കാന്‍ മറന്നില്ല . 1985 ല്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡും കേരള സര്‍ക്കാരിന്‍റെ അഞ്ചു ഫിലിം അവാര്‍ഡുകളും നേടിയ പ്രശസത സംവിധായകന്‍ ജി. അരവിന്ദന്‍റെ "ചിദംബര" ത്തിലെ ശിവകാമിയെ മലയാളിക്ക് ഒരുകാലത്തും മറക്കാനാവില്ല.

സിനിമാലോകത്തിനും , സ്ത്രീ ശാക്തീകരണ സംഘടനകൾക്കും മറ്റു സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സമഗ്രമായ സംഭാവനകള്‍ നല്‍കിയ സ്മിതാ പാട്ടീലിനെ 1985 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന രാജ് ബബ്ബാര്‍ ആയിരുന്നു സ്മിതയുടെ ജീവിത പങ്കാളി. സിനിമാ സാമൂഹ്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സ്മിതാ പാട്ടീലിന്‍റെ ദാമ്പത്യജീവിതം പക്ഷെ പരാജയമായിരുന്നു എന്നറിയുന്നു. 1986 ല്‍ ഒരു പുത്രന് ജന്മം നല്‍കി, പ്രസവ സംബന്ധമായുണ്ടായ ആരോഗ്യ പ്രശ്നങ്ങളാല്‍ സ്മിതാ പാട്ടില്‍ നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായി. അവര്‍ അഭിനയിച്ച പത്തോളം ചിത്രങ്ങള്‍ അവരുടെ മരണ ശേഷമാണ് റിലീസ് ചെയ്തത്. കേവലം പതിനൊന്നു വര്‍ഷത്തെ സിനിമാജീവിതത്തിനൊടുവില്‍ ആടിതീര്‍ക്കാന്‍ വേഷങ്ങളനവധി ബാക്കി വെച്ച് മുപ്പത്തിയൊന്നാം വയസ്സില്‍ ആ താരറാണി അരങ്ങൊഴിഞ്ഞു എങ്കിലും തിളക്കമേറിയ ധ്രുവ നക്ഷത്രമായി ജനഹൃദയങ്ങളില്‍ മിന്നിത്തിളങ്ങുന്നുണ്ടിപ്പോഴും... നമ്മുടെയും ശിവകാമി