Thursday, March 24, 2016
രണ്ടാമൂഴം
ജ്ഞാനപീഠം ജേതാവായ M T വാസുദേവന്‍ നായരുടെ 'വയലാര്‍ അവാര്‍ഡ്' നേടിയ നോവല്‍ 'രണ്ടാമൂഴത്തിന്റെ വായനാനുഭവം പങ്കു വെക്കട്ടെ...!
എം. ടി. എന്ന മഹാപ്രതിഭക്ക് ഒരു പരിചയപ്പെടുത്തലിന്റെയോ, ആമുഖത്തിന്റെയോ ആവശ്യം ഇല്ല. കാരണം, എംടി എന്ന ദ്വിക്ഷരി കേരളത്തിന്‍റെ സാംസ്കാരിക ചിഹ്നമായി മാറി കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ അയല്‍വക്കത്തിരുന്നു കൊണ്ട് ഞാന്‍ ഒരിക്കല്‍ കൂടി 'രണ്ടാമൂഴം' വായിക്കാന്‍ തുടങ്ങട്ടെ.
കറുത്ത നിറമാര്‍ന്ന കടലിനെ അവിശ്വാസത്തോടെ, അത്ഭുതത്തോടെ വീക്ഷിച്ചു, ദ്വാരകയുടെ പഴയ പ്രൌഡിയുടെ അവശിഷ്ടങ്ങള്‍ നോക്കി, ഇടറുന്ന മനസ്സിനെ ശാസിച്ചൊതുക്കി ദുരന്തസാക്ഷികളായി നില്‍ക്കുന്ന യുധിഷ്ഠിരനിലും അര്‍ജുനനിലും ആരംഭിക്കുന്നു രണ്ടാമൂഴം എന്ന ഇതിഹാസ നോവല്‍. നായകാ കഥാപാത്രം ആയ ഭീമസേനന്റെ ചിന്തകളിലൂടെയാണ് രണ്ടാമൂഴം ഇതള്‍ വിരിയുന്നത്. ഇന്നേവരെ ആരും കടന്നു പോകാത്ത വീഥികളിലൂടെ, ഭീമസേനന്റെ വിചാരധാരകളിലൂടെ രണ്ടാമൂഴം എന്ന നോവലില്‍ എംടി സഞ്ചരിക്കുന്നു.
" സൂതരെ, മാഗധരെ..., അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥകള്‍ നമുക്കിനിയും പാടാം. കുരുവിന്റെയും കുരുപുത്രന്‍ പ്രദീപനെയും വാഴ്ത്താം..." ഈ വാക്കുകളിലൂടെ തന്നെ തന്നെ ഒരു സൂതനായി അവരോധിച്ചു കൊണ്ട് എംടി കഥയാരംഭിക്കുന്നു. എന്നാല്‍ പിന്നീട് തന്‍റെ നായകാ കഥാപാത്രത്തെ തന്നെ കഥയുടെ ആഖ്യാതാവാക്കുന്നു അദ്ദേഹം. ധര്‍മിഷ്ഠനായ യുധിഷ്ഠിരന്റെയോ വില്ലാളിയായ അര്‍ജുനന്റെയോ സൗന്ദര്യവും കഴിവും തികഞ്ഞ നകുല സഹാദേവന്മാരുടെയോ ഒപ്പമല്ലാതെ, കൃഷ്ണന്റെ നയമോ, ദൈവികത്വാമോ ഒന്നും കൂട്ടി ചേര്‍ക്കാതെ സാധാരണ മനുഷ്യന്‍ മാത്രമായി ഭീമനെ എംടി ചിത്രീകരിക്കുന്നു, നമ്മള്‍ കേട്ടറിഞ്ഞ ഭീമസേനനെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കി കാണുന്നു.
വായുപുത്രന്‍ ഭീമന്‍, വൃകൊദരനായ ഭീമന്‍, ദ്രൌപതിയുടെ രണ്ടാമൂഴക്കാരന്‍ ഭീമന്‍, കല്യാണസൌഗന്ധികം തേടിയുള്ള യാത്രയില്‍ സഹോദരന്‍ ഹനുമാനോട് അടിയറവു പറഞ്ഞ ഭീമന്‍, ദ്രൗപതിയുടെ സൗന്ദര്യത്തില്‍ മത്തുപിടിച്ച ഭീമന്‍, യുദ്ധനിയമം തെറ്റിച്ചു ദുര്യോധനനെ തുടക്കടിച്ചു വീഴ്ത്തിയ ഭീമന്‍.... മഹാഭാരതത്തില്‍ ഭീമന്‍ ജ്വലിക്കുന്ന സന്ദര്‍ഭങ്ങള്‍ അനവധിയാണ്. പ്രമാണ കോടിയിലേക്ക് ചതിയില്‍ താഴ്ത്തപ്പെട്ടു, രക്ഷപ്പെട്ട് എത്തിയ ഭീമന്‍ ദുസ്വപ്നങ്ങള്‍ കണ്ട് ഞെട്ടി ഉണരുമ്പോള്‍ മനസ്സില്‍ ഉറപ്പിക്കുന്നു. ശത്രു ദയ അര്‍ഹിക്കുന്നില്ല എന്നുതന്നെ. എല്ലാ ശരി തെട്ടുകല്‍ക്കിടയിലും എംടി ഭീമനെ സമീപിക്കുന്നത് ഒരു പച്ച മനുഷ്യന്‍ എന്ന മേല്‍വിലാസത്തില്‍ ആണ്. അതുകൊണ്ടാവണം രണ്ടാമൂഴം ഇത്രമേല്‍ ആസ്വാധ്യമാകുന്നത്.
മഹാപ്രസ്ഥാനം ആരംഭിച്ചു കഴിഞ്ഞ്. ഓര്‍മകളില്‍ സ്വയം നഷ്ട്ടപ്പെട്ടു, ചിന്താമഗ്നരായ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴും, ‘നമുക്കിനി ഭൂതകാലമില്ല’ എന്നാ തിരിച്ചറിവിലും ആ സാധാരണക്കാരനെ കഥാകാരന്‍ കാണുന്നു. ഹിമവാന്റെ താഴ്‌വാരങ്ങള്‍ തന്നെ താലോലിച്ച ഋഷികള്‍, കുടകപ്പാല പൂക്കളുടെ ഗന്ധമേറുന്ന കറുത്ത സുന്ദരിപെണ്ണിന്‍റെ തിളങ്ങുന്ന കണ്ണുകള്‍, യൌവനത്തിന്‍റെ തന്‍റെ നഗ്നമായ പൗരുഷം നോക്കി കണ്ണു പൊത്തി നാണിച്ചു ചിരിച്ച പേരറിയാ കാടുകള്‍..., എല്ലാമെല്ലാം ഭീമസേനന്റെ ഉള്‍തടത്തില്‍ മിന്നി നില്‍ക്കുകയാനിപ്പോഴും.
“അവസാനം സ്തംഭം പൂര്‍ണമായും കടലില്‍ താണപ്പോള്‍ ഭീമന്‍ വരും കൌതുകം കൊണ്ട് വിടര്‍ന്ന മന്ദഹാസം ഒതുക്കി യുധിഷ്ട്ടിരനെ നോക്കി” എന്ന് കഥാകാരന്‍ പറയുന്നിടത്ത് വായനക്കാരിലും മനുഷ്യസഹജ വികാരങ്ങള്‍ കൊണ്ട് ധാരാളിയായ ഭീമന്‍റെ പൂര്‍ണചിത്രം തെളിയുന്നു.
എങ്കിലും ചിലപ്പോഴൊക്കെ ഭീമന്റെ പ്രതിച്ഛായ മാറ്റി വരക്കാന്‍ എംടി മഹാഭാരത കഥയില്‍ നിന്നും ഇടയ്ക്കിടെ വഴിമാറാന്‍ വെമ്പുന്നുവോ എന്ന് തോന്നി പോയേക്കാം. അർത്ഥ ഗംഭീരമായ വാക്കുകളും, മനുഷ്യമനസ്സിന്റെ സൂക്ഷ്മതലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ശാസ്ത്രീയതയും ചേർത്തു നിർത്തി കൊണ്ട് ഭീമന്റെ അന്ത:സംഘർഷങ്ങളെ, ആത്മനൊമ്പരങ്ങളെ, ഇച്ചാഭംഗങ്ങളെ കയ്യടക്കത്തോടെ ചിത്രീകരിക്കുമ്പോള്‍ അനുവാചകരും കഥാകാരനോട് ചേർന്നു പോകുന്നു.
മഹാപ്രസ്ഥാനത്തില്‍ ആദ്യം വീണുപോകുന്ന ദ്രൌപതിയെ തിരിഞ്ഞു നോക്കാതെ, സത്യവും യാഥാർത്ഥ്യവും പ്രസ്താവിച്ചു ഓരോരുത്തരായി കടന്നുപോകുമ്പോഴും ഭീമന് അതിനാവുന്നില്ല. എന്നും എക്കാലവും അർജുനനെ മാത്രം ആണ് ദ്രൌപതി സ്നേഹിച്ചത് എന്നാ സത്യം അന്ത്യനിമിഷത്തിലും ദ്രൌപതിയുടെ കണ്ണില്‍ നിന്നു വായിച്ചറിയുന്നു ഭീമന്‍. അപ്പോഴും മഹാപ്രസ്ഥാനത്തിന്റെ നിയമങ്ങള്‍ മറന്ന് ഭീമന്‍ മാത്രം ദ്രൌപതിക്ക് കൂട്ടാവുന്നു. മണ്ണില്‍ തന്നെ ചവിട്ടി നിൽക്കുന്ന മനുഷ്യനെ കഥാകാരന്‍ അവിടെ തന്നെ ഉറപ്പോടെ നിര്ത്തു ന്നു.
കാമവും, ക്രൌര്യവും, പ്രണയവും, സ്നേഹവും, ദയയും, ആർദ്രവും, കരുതും, സ്വാർത്ഥതയും എല്ലാം നിറഞ്ഞ മനുഷ്യന്‍ തന്നെയായി ഭീമസേനന്‍ നോവലില്‍ നിറയുന്നു. താന്‍ ജിതേന്ദ്രിയന്‍ അല്ലെന്നും രണ്ടാം പീഠം പോലും തനിക്കുല്ലതല്ലെന്നും വിലയിരുത്തുന്നു ഭീമസേനന്‍. പലപ്പോഴും ശക്തിശാപവും ഭാരവും ആകുന്നു ഭീമന് എന്ന് നോവലില്‍ അനുഭവപ്പെടുന്ന പോലെ തോന്നും. കാമ, മോഹ, വൈരാഗ്യങ്ങള്‍ മറച്ചു പിടിക്കാത്ത, തത്വചിന്തകളും ആര്യനിയമങ്ങളും നിയന്ത്രിക്കാത്ത വരും മനുഷ്യനെ ‘രണ്ടാമൂഴ’ത്തില്‍ കാണുന്നു.
വായുപുത്രനെ വരക്കാന്‍ ഇടയ്ക്കിടെ ചില കടുംചായങ്ങള്‍ ചേർത്ത് കൊണ്ടു തന്നെയാണ് മലയാള നോവല്‍ സാഹിത്യച്ചരിത്രത്തിന്റെ പീഠഭൂമിയില്‍, സുവർണ സിംഹാസനത്തില്‍ എംടിയും രണ്ടാമൂഴവും വിരാജിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment